തിരുവനന്തപുരം : ബലാത്സംഗക്കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കേണ്ടെന്ന നിലപാടിലുറച്ച് കോണ്‍ഗ്രസ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാൻ എത്തിക്സ് കമ്മിറ്റിക്കും നിയമസഭയ്ക്കും അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് ഈ വിഷയത്തിലെ നിലപാടല്ല. പൊതു നിലപാടാണ്. കേസില്‍ പ്രതിയായി എന്നതിന്റെ പേരില്‍ അയോഗ്യനാക്കാൻ ആകില്ലെന്നും സതീശൻ വ്യക്തമാക്കി.
രാഹുലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നതിനെ എതിർക്കാനാണ് യുഡിഎഫ് തിരുമാനം. കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ് വഴക്കമില്ല എന്ന യുഡിഎഫ് പാർലമെന്ററി പാർട്ടിയിലെ വിലയിരുത്തലിലാണ് തീരുമാനം. എത്തിക്സ് കമ്മറ്റി അധികാരപരിധി കടന്ന് പ്രവർത്തിക്കാൻ പാടില്ലെന്നും വിലയിരുത്തല്‍. റോജി എം. ജോണും യു.എ. ലത്തിഫുമാണ് എത്തിക്സ് കമ്മറ്റിയില്‍ ഈ നിലപാടിനെ എതിർക്കുക.
കുറ്റക്കാരാണെന്ന് കണ്ടെത്തുന്നതിന് മുന്നേ തന്നെ അയോഗ്യരാക്കുന്നത് തെറ്റായ കീഴ് വഴക്കമാകുമെന്നാണ് നിഗമനം. എന്നാല്‍ രാഹുലിനെ പുറത്താക്കിയ നടപടിയില്‍ മാറ്റമില്ല. കോണ്‍ഗ്രസ് നിലപാടിനോട് ഘടകകക്ഷികള്‍ക്കും യോജിപ്പെന്നാണ് വിവരം.

0 Comments