ചെന്നൈ : തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. വിരുദുനഗറിന് സമീപമുള്ള പടക്ക നിർമാണ യൂണിറ്റിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയിലെ നാല് മുറികൾ പൂർണമായും തകർന്നു. പലരും സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ പറയുന്നത്.
നിരവധിപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനജ ഫയർ വർക്ക് എന്ന സ്ഥാപനത്തിലാണ് സ്ഫോടനം ഉണ്ടായത്. സംഭവസ്ഥലത്ത് അഗ്നിശമന സേനയും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. നിരവധിപേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
സ്‌ഫോടനത്തെത്തുടർന്ന് കിലോമീറ്ററുകളോളം ദൂരത്തിൽ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സ്ഫോടനം നടക്കുമ്പോൾ അമ്പതോളം പേർ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളു. റവന്യു - ധന മന്ത്രിമാരോട് ഉടൻ സ്ഥലത്താൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദേശിച്ചു.

0 Comments