തെഹ്റാന്‍ : തങ്ങളുടെ സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കോര്‍പ്സ് (ഐആര്‍ജിസി).
ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ആക്രമിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറായില്ലെങ്കിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇതിനെതിരെയാണ് റെവല്യൂഷണറി ഗാർഡ് പ്രസ്താവനയിറക്കിയത്.
അമേരിക്കയും സഖ്യകക്ഷികളും തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കാൻ മുതിർന്നാൽ, ആ മേഖലയിലെ എണ്ണ-വാതക വിതരണം വർഷങ്ങളോളം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള തിരിച്ചടി നൽകുമെന്നാണ് ഐആര്‍ജിസി പ്രസ്താവനയില്‍ പറയുന്നത്. അമേരിക്ക തങ്ങളുടെ 'റെഡ് ലൈൻ' മറികടന്നാൽ ഇറാന്റെ പ്രത്യാക്രമണം പശ്ചിമേഷ്യൻ മേഖലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കും. ഇറാന്റെ യുദ്ധവിമാനങ്ങളുടെ പരിധിയിലുള്ള അമേരിക്കയുടെ ആസ്തികളെക്കുറിച്ച് ശരിയായ കണക്കുകൂട്ടൽ നടത്താൻ അമേരിക്കൻ നേതൃത്വത്തിന് സാധിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ പരിഹസിക്കുന്നു.
ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന ട്രംപിന്റെ അന്ത്യശാസനം നിലനിൽക്കെ, മേഖലയിൽ കനത്ത ആശങ്ക തുടരുകയാണ്. ഇറാന്റെ വൈദ്യുതി നിലയങ്ങൾക്കും പാലങ്ങൾക്കും നേരെ ചൊവ്വാഴ്ച രാത്രിയോടെ ആക്രമണം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം സമാധാന ശ്രമങ്ങൾക്കായുള്ള സമ്മർദവും അന്താരാഷ്ട്ര തലത്തിൽ നടക്കുന്നുണ്ട്. അതേസമയം ഇറാനിലെ ഖാര്‍ഗ് ദ്വീപ് ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ ഇടങ്ങളിൽ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്.
ട്രംപിന്റെ അന്ത്യശാസനത്തിന്റെ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മേഖല അതീവ ജാഗ്രതയിലാണ്.

0 Comments