മലപ്പുറം : ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനു ശേഷം പിടിയില്‍. മലപ്പുറം അരീക്കോട് സ്വദേശി ഷെരീഫാണ് ബെംഗളൂരുവില്‍ പിടിയിലായത്. 2013ല്‍ ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ തള്ളിയിട്ടുകൊന്നുവെന്നാണ് കേസ്. ജയിലിൽ കിടന്ന പ്രതി ജാമ്യം കിട്ടി പുറത്തുവന്ന ശേഷം ഒളിവിൽ പോകുകയായിരുന്നു.
2012 ജൂലൈ 21ന് രാത്രി 2 മണിയോടെയാണ് കൊലപാതകം നടന്നത്. ഭാര്യ ഒളവട്ടൂർ മായങ്കരതടത്തിൽ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (രണ്ട്) എന്നിവരെയാണ് വെള്ളക്കെട്ടിൽ തള്ളിയിട്ടു കൊലപ്പെടുത്തിയത്. പെരുന്നാളിന് വസ്ത്രങ്ങളെടുത്ത ശേഷം കുടുംബവുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ടയർ പഞ്ചറായാണ് അപകടമുണ്ടായതെന്നാണ് ഷെരീഫ് പറഞ്ഞിരുന്നത്.
മരിച്ച രണ്ട് വയസ്സുകാരിയുടെ ഹൈഫയുടെ മൃതദേഹവുമായി സമീപത്തെ വീട്ടിലെത്തി ഷെരീഫ് തന്നെയാണ് അപകടത്തെക്കുറിച്ച് പറഞ്ഞത്. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്നു പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
ഭാര്യയുടെ പേരിൽ എടുത്ത പത്തു ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക സ്വന്തമാക്കി പുതിയ വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് കണ്ടെത്തി. 76–ാം ദിവസം അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതിനിടെ പ്രതിക്ക് ജാമ്യം ലഭിച്ചു. 2015 ഏപ്രിൽ 22ന് ഒളിവിൽപോയതിനു ശേഷം ഇയാളെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു.

0 Comments