കോഴിക്കോട് : ടി20 ലോകകപ്പിന് പിന്നാലെയുള്ള ഒഴിവുവേള കോഴിക്കോട്ടെത്തി ചെലവഴിച്ച് ഇന്ത്യൻ സൂപ്പർ താരം സഞ്ജു സാംസൺ. ടി20 ലോകകപ്പിൽ ഇന്ത്യയെ വിജയപീഠത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്ത താരം, സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട്ടെ ഹോട്ടലിലെത്തി ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.
തിരുവനന്തപുരത്തെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടതിന് പിന്നാലെ, സുഹൃത്തുക്കളെയും സഹകളിക്കാരെയും കാണാനായി സഞ്ജു സ്വയം കാർ ഓടിച്ചാണ് കോഴിക്കോട്ടെത്തിയത്. മറ്റ് ഇന്ത്യൻ താരങ്ങൾ ലോകകപ്പ് വിജയത്തിന് ശേഷം വിദേശരാജ്യങ്ങളിൽ അവധിക്കാലം ആഘോഷിക്കാൻ പോയപ്പോൾ, സഞ്ജു തന്റെ പ്രിയപ്പെട്ടവർക്കൊപ്പം കേരളത്തിൽത്തന്നെ സമയം ചെലവഴിക്കാനാണ് താത്പര്യം കാണിച്ചത്. കോഴിക്കോടൻ വിഭവങ്ങൾ രുചിച്ചും ആരാധകർക്കൊപ്പം സമയം ചെലവഴിച്ചും സഞ്ജു തന്റെ ലാളിത്യം ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു.
'നിങ്ങൾ മഹത്വത്തിന്റെ യഥാർത്ഥ മാതൃകയാണ്; എളിമയും സ്‌നേഹവും നിറഞ്ഞ വ്യക്തിത്വം' എന്നാണ് സഞ്ജുവിനെ ആദരിച്ചുകൊണ്ട് ഹോട്ടൽ അധികൃതർ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.
'ആദരിക്കപ്പെട്ടു എന്ന വാക്കുകൾ സഞ്ജുവിന് മുന്നിൽ തികയാതെ വരും. നിങ്ങൾ മഹത്വത്തിന്റെ യഥാർത്ഥ മാതൃകയാണ് - താഴ്മയും, ഊഷ്മളതയും, കേരളീയമായ ഭംഗിയും ഒത്തുചേർന്നൊരാൾ. നിങ്ങൾ തീർച്ചയായും സവിശേഷമാണ്, സഞ്ജു സാംസൺ.' ഹോട്ടൽ തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെ വീട്ടിലും സഞ്ജു സന്ദർശനം നടത്തി. സഹതാരങ്ങളായ അക്ഷയ് ചന്ദ്രൻ, ഫാബിദ് ഫാറൂഖ്, സൽമാൻ നിസാർ എന്നിവരും കൂടെയുണ്ടായിരുന്നു.

0 Comments