ന്യൂഡൽഹി : നിർബന്ധിത ആർത്തവാവധി സ്ത്രീകളുടെ തൊഴിൽ മേഖലയിലെ പങ്കാളിത്തത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് സുപ്രിംകോടതി. നിയമം വന്നാൽ സ്ത്രീകളെ ജോലിക്ക് എടുക്കാൻ കമ്പനികൾ മടിച്ചേക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഇത് അവരുടെ കരിയറിനെ പിന്നോട്ടടിക്കുമെന്നും കോടതി നിരീക്ഷിച്ചു. ജോലി ചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും നിർബന്ധിത ആർത്തവാവധി വേണമെന്ന ഹരജി തീർപ്പാക്കിയാണ് കോടതിയുടെ നീരിക്ഷണം.
ആർത്തവ അവധി നിയമങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. സ്ത്രീകൾ ദുർബലരാണെന്ന തെറ്റായ ധാരണ സൃഷ്ടിക്കാൻ ഇത്തരം ഹരജികൾ കാരണമായേക്കാമെന്നും കോടതി വ്യക്തമാക്കി. ആർത്തവ അവധി നയം രൂപപ്പെടുത്തുന്നതിന് ഹരജിക്കാരന്റെ പ്രാതിനിധ്യം പരിഗണിക്കണമെന്നും കേന്ദ്രത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടു.
"തൊഴിലുടമകളുടെ മാനസികാവസ്ഥ നിങ്ങൾക്കറിയില്ല. നമ്മൾ അത്തരമൊരു നിയമം ഉണ്ടാക്കിയാൽ അവർ സ്ത്രീകളെ ജോലിക്കെടുക്കില്ലെന്നും ഹരജിക്കാരന് കോടതി മുന്നറിയിപ്പ് നൽകി.ആർത്തവം എന്തോ മോശമായ കാര്യമാണെന്ന തോന്നലുകൾ ഉണ്ടാക്കാനും ഇത് ഇടയാക്കുമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
ആർത്തവ സമയത്ത് സ്ത്രീകൾക്ക്, അത് വിദ്യാർഥികളായാലും ജോലി ചെയ്യുന്ന പ്രൊഫഷണലുകളായാലും, അവധി അനുവദിക്കുന്നുണ്ടെന്ന് സുപ്രിം കോടതി ഉറപ്പാക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. 2013 ൽ കേരള സർക്കാർ എല്ലാ സർക്കാർ നിയന്ത്രണത്തിലുള്ള സർവകലാശാലകളിലെയും വനിതാ വിദ്യാർഥികൾക്ക് ആർത്തവ അവധി അനുവദിച്ചിരുന്നുവെന്ന് മുതിർന്ന അഭിഭാഷകൻ എം.ആർ ഷംഷാദ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ലിംഗനീതിയുള്ളഒരു സമൂഹം യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് പറഞ്ഞിരുന്നതായും അഭിഭാഷകൻ അറിയിച്ചു.

0 Comments