പയ്യന്നൂർ : കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുകളുമായി ദമ്പതികളടക്കം മൂന്നുപേരെ പയ്യന്നൂർ പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി പത്തരയോടെ വെള്ളൂർ കണ്ടോത്ത് കുറുംബ ക്ഷേത്രത്തിന് സമീപം നടന്ന പരിശോധനയിലാണ് പ്രതികൾ വലയിലായത്. കണ്ണൂർ ചാലാട് സ്വദേശികളായ നാദിർ നൂറുദ്ദീൻ (41), ഭാര്യ ഐന (33), എടക്കാട് സ്വദേശി കെ. ഷാനിദ് (36) എന്നിവരെയാണ് പൊലീസ് സംഘം കീഴടക്കിയത്. ഇവരിൽ നിന്ന് 41 ഗ്രാം എംഡിഎംഎയും 241 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു.
പയ്യന്നൂർ ഭാഗത്തുനിന്ന് ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ദേശീയപാതയിൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു. പയ്യന്നൂർ ഭാഗത്തുനിന്ന് ലഹരിമരുന്ന് കടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെ സംശയാസ്പദമായി സഞ്ചരിച്ച കാറിന് പൊലീസ് കൈകാണിച്ചെങ്കിലും വാഹനം നിർത്താതെ അമിതവേഗത്തിൽ മുന്നോട്ട് പോവുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം കാറിനെ പിന്തുടർന്നു.
ഒടുവിൽ എടാട്ട് കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം റോഡിൽ വച്ച് വാഹനം തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ കാറിനുള്ളിൽ അതീവ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് ശേഖരം കണ്ടെത്തി. പയ്യന്നൂർ എസ്.ഐ പി.വി. അനുശ്രീയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡാൻസാഫ് (DANSAF) അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, ലഹരിമരുന്നിന്റെ ഉറവിടം, വിതരണ ശൃംഖല, ഇതു ആരിലേക്ക് എത്തിക്കാനായിരുന്നു തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി പൊലീസ് പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

0 Comments